ചുവപ്പ് നാടയിൽ ഒടുങ്ങരുത് കർഷക അവകാശങ്ങൾ – കിഫ അതിജീവനം കർഷക സെമിനാർ

പാലക്കാട്: പാലക്കാട് ധോണി ലീഡ് കോളേജിൽ കിഫയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെട്ട കർഷക സെമിനാറിൽ ജില്ലയിലെ എല്ലാ പഞ്ചായത്തിൽ നിന്നും കിഫ പ്രതിനിധികൾ പങ്കെടുത്തു. കേരളത്തിലെ കർഷകർ അനുഭവിക്കുന്ന പ്രശ്നങ്ങളും, പ്രതിവിധികളും ചർച്ച ചെയ്യപ്പെട്ട സെമിനാറിൽ, കർഷകൻ അനുഭവിക്കുന്ന അവകാശ ലംഘനങ്ങൾ അക്കമിട്ട് നിരത്തി.

         കർഷകന് ഭരണഘടന നല്കുന്ന അടിസ്ഥാന അവകാശങ്ങൾ നേടിയെടുക്കാൻ കർഷകർ നിയമത്തെക്കുറിച്ച് അറിവുള്ളവരാകണമെന്നും. ഭരണഘടന വിഭാവനം ചെയുന്ന ജീവനും, സ്വത്തിനുമുള്ള സംരക്ഷണം നേടിയെടുക്കാൻ ആവശ്യമായ നിയമ നടപടികളെക്കുറിച്ച് അംഗങ്ങൾക്ക് അറിവ് നല്കുന്നതായിരുന്നു അതിജീവനം എന്ന ഏകദിന സെമിനാർ. പരിസ്ഥിതി സംരക്ഷകകരായ കർഷകർക്ക് അർഹമായ അംഗീകാരവും, ആനുകൂല്യങ്ങളും ലഭിക്കണം എന്ന് കർഷക സെമിനാർ ആവശ്യപ്പെട്ടു. പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി ഒഴുകി എത്തുന്ന കോടികളിൽ ഒരു രൂപ പോലും ഇന്ന് കർഷകന് കിട്ടുന്നില്ല. അന്താരാഷ്ട്ര തലത്തിൽ കാലാവസ്ഥാ വ്യതിയാന ലഘൂകരണത്തിനു വേണ്ടി ലഭിക്കുന്ന ഫണ്ടുകൾ, ഈ മേഖലയിൽ ഏറ്റവും വലിയ സംഭാവന ചെയ്യുന്ന കർഷകരിൽ എത്തുന്നില്ല. കാർബൺ ക്രെഡിറ്റ് മാർക്കറ്റിൻ്റ സാധ്യതകൾ സർക്കാരുകൾ കർഷകർക്കുവേണ്ടി പ്രയോജനപ്പെടുത്തണം. കർഷകൻ്റെ കൃഷിസ്ഥലത്തെ ജൈവ വൈവിദ്ധ്യവും, കൃഷിഭൂമിയും ആഗിരണം ചെയ്യുന്ന ഹരിതഗ്രഹ വാതകങ്ങളുടെ തോത് അനുസരിച്ച് കാർബൺ ക്രെഡിറ്റിൻ്റെ ആനുകൂല്യം കർഷകർക്ക് നല്കുവാൻ രാജ്യത്തെ രാഷ്ട്രീയ പാർട്ടികൾ മുൻകൈ എടുക്കണം എന്ന് കർഷക സെമിനാർ ആവശ്യപ്പെട്ടു.

         തീവ്ര പരിസ്ഥിതി സ്നേഹത്തിൻ്റെയും, വന്യമൃഗ സ്നേഹത്തിൻ്റെയും പേരിൽ കേരളത്തിലെ കർഷകർ  അനുഭവിക്കേണ്ടി വരുന്ന യാഥനകൾ ഭരണകൂടവും, നീതി പീഠങ്ങളും കണ്ടില്ല എന്ന് നടിക്കുന്നതും, ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ കക്ഷികൾ നിശബ്ദത പാലിക്കുന്നതും അപലപനീയമാണെന്ന് കിഫ പ്രതിനിധികൾ പ്രസ്ഥാവിച്ചു. അരിക്കൊമ്പൻ ഫാൻസിൻ്റെ അല്ല, നാടിനെ അന്ന മുട്ടുന്നവൻ്റെ നിലനില്പിനാണ് ഭരണസംവിധാനങ്ങൾ പ്രാധാന്യം നല്‌കേണ്ടതെന്നും സെമിനാർ ആവശ്യപ്പെട്ടു.

കിഫ ചെയർമാൻ ശ്രീ അലക്സ് ഒഴുകയിൽ, ഫാ. സജി വട്ടുകളത്തിൽ, ശ്രീ പ്രവീൺ ജോർജ്ജ്, ഡോ. തോമസ് ജോർജ്ജ്, ശ്രി സണ്ണി കിഴക്കേക്കര, ഡോ. സിബി സക്കറിയാ, ശ്രി അബ്ബാസ് ഒറവൻ ചിറ എന്നിവർ അതിജീവനം കർഷക സെമിനാറിന് നേതൃത്വം നല്കി. രാവിലെ 10 മണിക്ക് ആരംഭിച്ച സെമിനാർ വൈകിട്ട് 4 മണിക്ക് സമാപിച്ചു.