“രാക്കിളി പേച്ച്” നവംബർ മൂന്നിന് ഷാർജയിൽ പ്രകാശനം ചെയ്യും

ഷാർജ: കണ്ണൂർ സ്വദേശിയും എഴുത്തുകാരിയും അധ്യാപികയുമായ ജാസ്മിൻ അമ്പലത്തിലകത്തിന്റെ ഏഴാമത്തെ പുസ്തകമാണ് രാക്കിളി പേച്ച്. 2 പുസ്തകങ്ങൾ എഡിറ്ററായും 1 അറബിക്ക് തർജ്ജിമയും 3 പുസ്തകങ്ങൾ കവിതാസമാഹാരങ്ങളുമാണ് . നാലാമത്തെ കവിത സമാഹാരമായ “രാക്കിളിപ്പേച്ച് ” 2023 നവംബർ 3 വെള്ളിയാഴ്ച രാത്രി 8:30ന് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വെച്ച് പ്രകാശിതമാവുന്നു.

‘ഭൂതകാലത്തിന്റെ ശവപ്പറമ്പില്‍ ഭൂതം പോലെ അലയുന്ന പെണ്‍ഗാഥ’കളോടൊപ്പം കണ്ണീരൊലിപ്പിച്ചു കരിയില പോലെ പറന്നകലാന്‍ മനസ്സില്ലാത്ത ഒരാള്‍ക്ക്, ജീവിതം അഭയമായി നല്‍കുന്നത് ചിലപ്പോള്‍ അക്ഷരങ്ങളാവാം. അതിന്റെ ചുട്ടുപഴുത്ത വേദനയില്‍ കുറിച്ചിടുന്നത് ചിലപ്പോള്‍ കവിതയാവാം. കവിതയ്ക്കപ്പുറത്തെ കനല്‍വഴികളില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വന്ന പൊളളലും മുറിവുമാകാം.

സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനും ഭാവനകള്‍ക്കുമിടയിലൂടെ ജാസ്മിന്‍ അമ്പലത്തിലകത്ത് എഴുതിയ കവിതകളിലൂടെയാണ് കടന്നുപോകുന്നത്.
‘വാക്കുകള്‍ പറവപോല്‍ പാറിപ്പറക്കാത്തവ. തീക്കനല്‍ ദുഃഖങ്ങള്‍’ക്കിടയില്‍ എങ്ങനെ സ്വാതന്ത്ര്യത്തെക്കുറിച്ചു പറയും? ചിതയിലെ ചുടുചാരമായി മാറിയ ഓര്‍മ്മകള്‍ എങ്ങനെ പുനര്‍ജ്ജനിക്കും? വാക്കിന്റെ അവസാന തോണിയില്‍, തീരമെത്താതെ ഉഴറുമ്പോള്‍, ഒരു നിശ്ശബ്ദ സംഗീത്തിന്റെ സ്‌നേഹമസൃണമായ സൂചനയെങ്കിലും ലഭിക്കാതിരിക്കുമോ? പദങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും ചേര്‍ത്തുവയ്ക്കന്നതിലും ആശയങ്ങള്‍ക്ക് ജന്മസുകൃതം നല്കുന്നതിലും ജാസ്മിന്‍ ശ്രദ്ധാലുവാണ്.

നഷ്ടജീവിതദുഃഖങ്ങളുടെ ശവപ്പറമ്പിലേക്കല്ല, എത്തിപ്പിടിക്കാനുളള സുപ്രഭാതത്തിന്റെ പച്ചിലക്കൂട്ടിലേക്കാണ് സത്യങ്ങളെ മുറുകെപ്പിടിച്ച് യാത്ര ചെയ്യുന്നതെന്ന് ജാസ്മിന്‍ വിശ്വസിക്കുന്നു. എഴുത്തിന്റെ ആത്മസംഘര്‍ഷങ്ങളില്‍ നിന്നു തൃപ്തി നേടാന്‍ ശ്രമിക്കുകയാണ് ജാസ്മിന്‍. “രാക്കിളിപ്പേച്ചി “ന്റെ അവതാരികയിൽ പ്രശസ്ത കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി ജാസ്മിനെ വായിക്കുന്നതിപ്രകാരമാണ്.

ഹൈസ്ക്കൂൾ കാലം തൊട്ടേ എഴുത്തു രംഗത്തു സജീവമായ ജാസ്മിന്ന് കേരളത്തിൽ നിന്നും യുഎഇയിൽ നിന്നും സാഹിത്യ രംഗത്തെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. അഞ്ചിലേറെ മലയാള ആൽബങ്ങളിൽ ഗാനരചന നടത്തിയിട്ടുണ്ട്.

12 വർഷത്തിലേറെയായി അദ്ധ്യാപന ജീവിതം തുടരുന്ന ജാസ്മിൻ ഇപ്പോൾ ഷാർജ ഇന്ത്യൻ സ്കൂളിൽ ടീച്ചറായി ജോലി ചെയ്യുന്നു.