ഗുരുവായൂർ മേൽശാന്തിയായി പി.എം ശ്രീനാഥ് നമ്പൂതിരി

വീരാവുണ്ണി മുളളത്ത്

പട്ടാമ്പി: പട്ടാമ്പി തെക്കെ വാവനൂർ പൊട്ടക്കുഴി മന വൃന്ദാവനത്തിൽ ശ്രീനാഥ് നമ്പൂതിരിയെ പുതിയ ഗുരുവായൂർ മേൽശാന്തിയായി തെരഞ്ഞെടുത്തു. ഒക്ടോബർ ഒന്ന് മുതൽ 6 മാസത്തേക്കാണ് നിയമനം. ഗുരുവായൂർ ക്ഷേത്രത്തിലെ പ്രധാന തന്ത്രി പി. സി. ദിനേശൻ നമ്പൂതിരിപ്പാടിന്റെ സാന്നിധ്യത്തിൽ നടത്തിയ നറുക്കെടുപ്പിലാണ് ശ്രീനാഥ് നമ്പൂതിരിയെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുത്തത്. മേൽശാന്തി തെരഞ്ഞെടുപ്പിൽ കൂടിക്കാഴ്ചയ്ക്കായി ക്ഷണിച്ച 45 പേരിൽ 41 പേർ പങ്കെടുത്തു. ഇവരിൽ നിന്നും യോഗ്യത നേടിയ 40 പേരുകൾ എഴുതി വെള്ളിക്കുടത്തിൽ നിക്ഷേപിച്ച ശേഷമാണ് നറുക്കിട്ടത്. നിലവിലെ മേൽശാന്തി തോട്ടം ശിവകരൻ നമ്പൂതിരിയാണ് നമസ്കാര മണ്ഡപത്തിൽ വെള്ളിക്കുടത്തിൽ നിന്ന് നറുക്കെടുത്തത്. തെരഞ്ഞെടുക്കപ്പെടുന്ന മേൽശാന്തി ക്ഷേത്രത്തിലെ ഭജനത്തിന് ശേഷം അടയാള ചിന്നമായ താക്കോൽ കൂട്ടം ഏറ്റുവാങ്ങി പുറപ്പെടാ ശാന്തിയായി ചുമതലയേൽക്കും. ദേവസ്വം ചെയർമാൻ ഡോ: വിജയൻ,ഭരണ സമിതി അംഗങ്ങളായ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി. മനോജ്, വി. ജി. രവീന്ദ്രൻ, അഡ്വ കെ പി. വിനയൻ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുത്തത്.