റോഡ് പണി ചെയതത് മാസങ്ങൾക്കുള്ളിൽ പൊളിഞ്ഞു: കരാറുകാരനിൽ നിന്നും നഷ്ടപരിഹാരം വാങ്ങണമെന്ന് നാട്ടുകാർ.

മലമ്പുഴ: പണി കഴിഞ്ഞ് ഏറെ നാൾ കഴിയും മുമ്പ് റോഡ് വീണ്ടും കുണ്ടും കുഴിയും ആയി മാറി. നിർമ്മാണത്തിൻ്റെ അപാകതയാണ് ഇത്രയും വേഗം റോഡ് കുണ്ടും കഴിയുമാകാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചു .വേണ്ടത്ര ടാറും നിർമ്മാണ സാമഗ്രികളും ഉപയോഗിക്കാത്തത് കൊണ്ടാണ് ഇത്രയും വേഗം കുണ്ടും കുഴിയും വന്നതെന്ന് അവർ പറഞ്ഞു. ഈ റോഡ് പണിത കരാറുകാരനിൽ നിന്നും നഷ്ടപരിഹാരം വാങ്ങണമെന്നും അവർ ആവശ്യപ്പെട്ടു .മലമ്പുഴ ഐടിഐ മുതൽ ചെറാട് വരെയുള്ള റോഡ് ആണ് നിർമ്മാണം കഴിഞ്ഞ് അധികനാൾ കഴിയും മുമ്പ് കുണ്ടും കുഴിയും നിറഞ്ഞത് .റോഡിൻറെ വശങ്ങൾ തമ്മിലുള്ള ഉയര വ്യത്യാസവും വാഹന അപകടങ്ങൾക്ക് കാരണമാകുന്നതായി ഡ്രൈവർമാർ പറഞ്ഞു. കോൺവെൻറ്, ഹോസ്പിറ്റൽ ,ധ്യാനകേന്ദ്രം, ലക്ഷംവീട് കോളനി, പള്ളി, അമ്പലം, റസിഡൻസ് കോളനി, എന്നിവിടങ്ങളിലേക്കുള്ള റോഡ് ആണ് ഇത്തരത്തിൽ കുണ്ടും കുഴിയും നിറഞ്ഞു നിൽക്കുന്നത്. ഏറെക്കാലം കുണ്ടും കുഴിയും നിറഞ്ഞതിനെ തുടർന്ന് പരാതികളും പത്രവാർത്തകളും പ്രതിഷേധങ്ങളും നടത്തിയതിനുശേഷം ആണ് ഈ റോഡ് പണി നടത്തിയത്. പക്ഷേ പണി പൂർത്തിയായി മാസങ്ങൾ കഴിയുമ്പോഴേക്കും വീണ്ടും പൊട്ടി പൊളിഞ്ഞു തുടങ്ങി .ആശുപത്രിയിലേക്ക് രോഗികളുമായി എത്തുന്ന വാഹനങ്ങളുടെ യാത്ര ദുരിത പൂർണ്ണമാണെന്ന് ഡ്രൈവർമാർ പറയുന്നു. അല്പം തെറ്റിയാൽ റോഡും ഭൂമിയും തമ്മിലുള്ള ഉയര വ്യത്യാസത്തിൽ കുടുങ്ങി വാഹനം മറയാൻ സാധ്യതയുണ്ടെന്നും ഡ്രൈവർമാർ പറയുന്നു. മണ്ണുനിറച്ച് ഉയരം ശരിയാക്കുകയും കുണ്ടും കുഴിയും എത്രയും വേഗം ശരിയാക്കണം എന്നും ഡ്രൈവർമാരും നാട്ടുകാരും ആവശ്യപ്പെട്ടു.നിർമ്മാണ പ്രവർത്തനത്തിൽ കൃത്രിമം കാണിച്ച കരാറുകാരനെതിരെ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.