ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തി   ജനകീയ ക്യാമ്പയിൻ തുടരും: മന്ത്രി എം.ബി രാജേഷ്

വിമുക്തി രണ്ടാംഘട്ട മയക്ക് മരുന്ന് വിരുദ്ധ തീവ്രയജ്ഞ പരിപാടിക്ക് സമാപനമായി.

പാലക്കാട്:ലഹരിക്കെതിരെ ജനങ്ങളെ അണിനിരത്തി നടത്തുന്ന ജനകീയ ക്യാമ്പയിൻ തുടരുമെന്ന് തദേശ സ്വയംഭരണ -എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പറഞ്ഞു. പാലക്കാട് കോട്ടമൈതാനത്ത്  നടന്ന വിമുക്തി രണ്ടാം ഘട്ട മയക്ക് മരുന്ന് വിരുദ്ധ തീവ്രയജ്ഞ പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ജില്ലാ വിമുക്തി മിഷന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 14 മുതലാണ് മയക്ക് മരുന്ന് വിരുദ്ധ തീവ്രയജ്ഞത്തിന്റെ രണ്ടാം ഘട്ട പരിപാടികൾക്ക് തുടക്കമിട്ടത്. ഇത്തരം പ്രവർത്തനങ്ങൾ പോലീസും എക്സൈസും നടത്തുന്ന എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്ക് വലിയ പിൻബലമാണ് നൽകുന്നത്. ലഹരിക്കെതിരെ ജനങ്ങളിൽ നിന്നും ധാരാളം വിവരങ്ങൾ ലഭിക്കാൻ ക്യാമ്പയിൻ സഹായിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പരിപാടിയുടെ ഭാഗമായി ‘ലഹരിയില്ലാ തെരുവ്’ എന്ന ആശയത്തില്‍ ജില്ലയിലെ വിവിധ സ്‌കൂള്‍, കോളെജ് വിദ്യാര്‍ത്ഥികള്‍ ലഹരിക്കെതിരെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഷാഫി പറമ്പിൽ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, പാലക്കാട്‌ നഗരസഭ ചെയർപേഴ്സൺ പ്രിയ അജയൻ, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, എക്സൈസ് വകുപ്പ് ജീവനക്കാർ തുടങ്ങിയവര്‍ പങ്കെടുത്തു.

: മയക്ക് മരുന്ന് വിരുദ്ധ തീവ്രജ്ഞ പരിപാടിയുടെ സമാപനത്തിൽ ലഹരിക്കെതിരെ പാലക്കാട്‌ മേഴ്‌സി കോളെജിലെ വിദ്യാർത്ഥിനികൾ  അവതരിപ്പിച്ച മൂകാഭിനയം.