സ്വർണമാല വൃത്തിയാക്കാമെന്നുപറഞ്ഞ് തട്ടിപ്പ് ബിഹാർ സ്വദേശി പിടിയിൽ

പാലക്കാട്: സ്വർണമാല വൃത്തിയാക്കിനൽകാമെന്നുപറഞ്ഞ് തട്ടിപ്പുനടത്തിയ ബിഹാർ സ്വദേശി പോലീസിന്റെ പിടിയിൽ. സ്വർണം കഴുകി അലിയിപ്പിച്ച ദ്രാവകത്തിൽനിന്ന് സ്വർണം വീണ്ടെടുത്തു. സംഭവത്തിൽ ബിഹാർ റാണിഗഞ്ച് സ്വദേശി തോമാകുമാറിനെ (26) പാലക്കാട് ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച വൈകീട്ട് പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പരിസരത്താണ് സംഭവം. കാടാങ്കോട് മണ്ണാർക്കാട്ടുപറമ്പ് സ്വദേശിനിയുടെ ഒന്നേകാൽപ്പവന്റെ സ്വർണമാലയാണ് തോമാകുമാർ ഊരിവാങ്ങിയത്. സ്വർണം വൃത്തിയാക്കുംമുമ്പ് വെള്ളിപ്പാദസരവും വിളക്കുകളും വൃത്തിയാക്കിക്കാണിച്ച് പെൺകുട്ടിയുടെ വിശ്വാസം പിടിച്ചുപറ്റി. എന്നാൽ, സ്വർണമാലവാങ്ങി കഴുകിയശേഷം തൂക്കം കുറഞ്ഞതായും വെള്ളിയാഭരണങ്ങളും സ്വർണാഭരണങ്ങളും വൃത്തിയാക്കിയത് വേറെവേറെ പദാർഥങ്ങൾ ഉപയോഗിച്ചായിരുന്നെന്നും പെൺകുട്ടിക്ക്‌ മനസ്സിലായി.

സ്വർണത്തിന്റെ തൂക്കംകുറഞ്ഞതോടെ യുവതി ആളുകളെക്കൂട്ടി തോമാകുമാറിനെ പിടിച്ചുവെക്കുകയും പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പോലീസ് തോമാകുമാറിനെ സ്വർണമാല ലയിപ്പിച്ച ദ്രാവകംസഹിതം സ്റ്റേഷനിലെത്തിച്ചു.

തുടർന്ന്, സ്വർണപ്പണിക്കാരനെ വിളിച്ച് സ്റ്റേഷൻപരിസരത്ത് ദ്രാവകം മൺചട്ടിയിലൊഴിച്ച് കത്തിച്ച് രാസവസ്തുക്കൾ ഉപയോഗിച്ച് ഉരുക്കി. രാസപ്രവർത്തനങ്ങൾക്കുശേഷം 7.170 ഗ്രാം തൂക്കമുള്ള സ്വർണം ലഭിച്ചതായി പോലീസ് പറഞ്ഞു.

പാലക്കാട് ടൗൺ സൗത്ത് എസ്.എച്ച്.ഒ. ഷിജു ടി.എബ്രഹാം, എസ്.ഐ. വി. ഹേമലത, അഡീഷണൽ എസ്.ഐ. വി. ഉദയകുമാർ, എസ്.സി.പി.ഒ.മാരായ എം. സുനിൽ, സുനിൽദാസ്, ആർ.ഷൈനി, സി.പി.ഒ.മാരായ എസ്.സജീന്ദ്രൻ, സി.രാജീവ് തുടങ്ങിയവർ പരിശോധന നടത്തി.