“കള്ളന്മാരുടെ വീട് “ജനുവരി അഞ്ചിന് പ്രദർശനത്തിനെത്തും

— ജോസ് ചാലയ്ക്കൽ —
പാലക്കാട്: കള്ളന്മാരുടെ വീട് എന്ന സിനിമ ജനുവരി അഞ്ചിന് കേരളത്തിലെ തിയ്യറ്ററുകളിൽ പ്രദർശനത്തിനെത്തുമെന്ന് അണിയറ പ്രവർത്തകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.ഇത് ഒരു ബുദ്ധിജീവി കഥയല്ലന്നും സിനിമ കണ്ട ഉടൻ സിനിമയെ കീറി മുറിച്ച് കൊല്ലുന്ന നെഗറ്റീവ് റിവ്യൂ പറയുന്നവർക്കുള്ള സിനിമയല്ലെന്നും അവർ പറഞ്ഞു. ഒരു ഫിക് ഷൽ കോമഡി ഹൊറർ സിനിമയാണ് . കുട്ടികളടക്കം വരുന്ന കുടുംബ പ്രേഷകരെ രണ്ടു മണിക്കൂർ നേരം തിയ്യറ്ററിൽ പിടിച്ചിരുത്തുന്ന മായാജാല കാഴ്ച്ചയാണ് ഒരുക്കിയിരിക്കുന്നതെന്ന് അവർ അവകാശപ്പെടുന്നു. മൈ ഡിയർ കുട്ടിച്ചാത്തൻ, പട്ടണത്തിൽ ഭൂതം, മങ്കി പെൻ, എന്ന സിനിമകൾക്കു ശേഷം കുട്ടികളെ ആകർഷിക്കുന്ന സിനിമയാണ് ഇത്. മാത്രമല്ല മീശമാധവൻ, കായംകുളം കൊച്ചുണ്ണി, തുടങ്ങി ഒട്ടനവധി കള്ളൻമാരുടെ കഥകൾ ഹിറ്റായി പോയ മലയാള സിനിമകളിൽ പിന്നേയും ഒത്തിരി കള്ളന്മാരുടെ സിനിമകൾ വന്നു പോയിട്ടുണ്ടെങ്കിലും അതിൽ നിന്നും വ്യത്യസ്ഥമായ കഥയാണ് ഈ സിനിമയിൽ. ഇതിലെ കള്ളന്മാർ, കള്ളന്മാരാകുവാൻ കാരണമെന്താണ് – ആ കാരണമാണ് ഇതിൻ്റെ സസ്പൻസ്.
സി ജി ഗ്രാഫിക്സിലൂടെ ഒരു ജിന്നും യക്ഷിയും കഥാപാത്രങ്ങളാകുന്നു. കാമറക്കു മുമ്പിൽ ആദ്യമായി നിൽക്കുന്ന മുപ്പത്തിരണ്ട് പുതുമുഖങ്ങളും ഈ സിനിമയിൽ വേഷമിടുന്നു. അവരോടൊപ്പം ബിജു കുട്ടൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അദ്ദേഹത്തിൻ്റെ കരിയറിലെ മികച്ച സിനിമകളിൽ ഒന്നായിരിക്കും ഇതെന്നു് സംവിധായകനും നിർമ്മാതാവുമായ ഹുസൈൻ ആറോണി പറഞ്ഞു.
ഈ സിനിമയുടെ പ്രമോഷനുവേണ്ടി ബിജു കുട്ടനെ വിളിച്ചപ്പോൾ അദ്ദേഹം വരില്ലെന്നു പറഞ്ഞതായും ഞങ്ങളുമായി എന്തോ ഒരകൽച്ച ഉള്ളതായും ഹുസൈൻ ആറോണി പറഞ്ഞു. പുതുമുഖ സിനിമാക്കാരായതു കൊണ്ടാണോ എന്ന സംശയവും അദ്ദേഹം പങ്കുവെച്ചു. നസീർ സംക്രാന്തി, ഉല്ലാസ് പന്തളം, ബിനീഷ് ബാസ്ത്യൻ, സുനിൽ സുഗത, ശ്രീ കൂമാർ (കരിങ്കാളി ഹിറ്റ് സോങ്ങ് ഫെയിം) എന്നിവരും അഭിനയിക്കുന്നു.
ഡിസംബർ പതിനഞ്ചിന് റിലീസ് ചെയ്യേണ്ട പടമായിരുന്നു. എന്നാൽ അറിയപ്പെടുന്ന അഭിനേതാക്കൾ പ്രമോഷന് വന്നാൽ മാത്രമേ പ്രേഷകർ തിയ്യറ്ററിൽ കയറൂ – ചാനലുകാർ വരുകയുള്ളൂ. പക്ഷെ അവർ ആരും തന്നെ വരുന്നില്ല.
ഇത്തരത്തിൽ മടിച്ചു നിൽകുന്നവർക്കു മുമ്പിലൂടെ ഒരു വെല്ലുവിളി ആയിക്കൊണ്ടു തന്നെയാണ് പുതുമുഖങ്ങളെ വെച്ച് പ്രമോഷൻ ജൈത്രയാത്ര നടത്തുന്നതെന്നും അഭിനയിച്ചവർ വന്നില്ലെങ്കിൽ പിന്നെ ഇതു തന്നെയാണ് ചെയ്യുകയെന്നും ഹുസൈൻ ആറോണി പറഞ്ഞു. എക്സിക്യൂട്ടീവ് നിർമ്മാതാവും അഭിനേതാവുമായ മുഹമ്മദ് ഷെരീഫ്, പുതുമുഖ അഭിനേതാക്കളായ സുധീഷ് ചെമ്പകശ്ശേരി, രാജേഷ് ആചാരി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. പാലക്കാട് പ്രിയതമയിലാണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്.