പട്ടാമ്പിയിൽ മൾട്ടിലെവൽ പാർക്കിംഗ് സംവിധാനം വരുന്നു

പട്ടാമ്പിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണുന്നതിനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പട്ടാമ്പി നഗരസഭ മൾട്ടി ലെവൽ പാർക്കിങ്ങിന് 10 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എംഎൽഎ മുഹമ്മദ്‌ മുഹ്സിൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഗതാഗത കുരുക്കുമൂലം വീർപ്പുമുട്ടുന്ന പട്ടാമ്പി നഗരത്തിലെ തിരക്കിന് പരിഹാരം കാണാൻ ലക്ഷ്യമിട്ട് നഗരസഭയിൽ ആധുനിക രീതിയിലുള്ള മൾട്ടി ലെവൽ പാർക്കിങ്ങ് സിസ്റ്റമാണ് പഴയ കെഎസ്ആർടിസി ബസ്റ്റാൻഡിൽ ഒരുങ്ങുന്നത്.

10 കോടി 25 ലക്ഷം രൂപ ചെലവിൽ 75 കാറുകൾക്കും 680 ബൈക്കുകൾക്കും ഒരേ സമയം പാർക്ക് ചെയ്യാൻ കഴിയുന്ന രീതിയിലുള്ള സംവിധാനമാണ് ഒരുക്കുന്നത്.

2020-21 ബജറ്റിലാണ് സംസ്ഥാന സർക്കാർ പട്ടാമ്പിയിൽ മൾട്ടി ലെവൽ പാർക്കിങ്ങ് സിസ്റ്റം പ്രഖ്യാപിച്ചത്.

വാഹനങ്ങൾ പാർക്ക് ചെയുന്നവർക്ക് ആവശ്യമെങ്കിൽ വാഹനങ്ങൾ വാട്ടർ സർവീസ് ചെയ്യാനും, ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാനുള്ള സൗകര്യവും പാർക്കിങ് സിസ്റ്റത്തിൽ ഉണ്ടാകും. സോളാർ സംവിധാനതോടുകൂടിയായിരിക്കും പാർക്കിങ് സിസ്റ്റം പ്രവർത്തിക്കുക.

മൾട്ടി ലെവൽ പാർക്കിങ്ങ് സിസ്റ്റം യാഥാർഥ്യ മാകുന്നതോടെ തിരുവനന്തപുരം കോർപ്പറേഷൻ, ഗുരുവായൂർ നഗരസഭ എന്നിവക്ക് ശേഷം മൾട്ടി ലെവൽ പാർക്കിങ്ങ് സിസ്റ്റമുള്ള മൂന്നാമത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനമായി പട്ടാമ്പി നഗരസഭ മാറും.

നഗരസഭ ചെയർപേഴ്സൺ ഒ. ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി. പി ഷാജി, മരാമത്ത് കാര്യ സ്ഥിരം സമിതി അധ്യക്ഷൻ പി. വിജയകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.