വിവാഹബ്രോക്കറെ വീട്ടിൽ കയറി കൊലപ്പെടുത്തി

പാലക്കാട്: ചൊവ്വാഴ്ച പുലര്‍ച്ചെ വീട്ടില്‍ എത്തിയ ആള്‍ വാതില്‍ മുട്ടിവിളിച്ച് പുറത്തിറക്കിയ ശേഷം കറിക്കത്തി ഉപയോഗിച്ച് ഗൃഹനാഥനെ കൊലപ്പെടുത്തി. കുലുക്കല്ലൂര്‍ പഞ്ചായത്തിലെ വണ്ടുംതറ വടക്കുംമുറിയില്‍ കട്കത്തൊടി അബ്ബാസ് (50) ആണ് കൊല്ലപ്പെട്ടത്. അബ്ബാസിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ നെല്ലായ കുണ്ടില്‍ വീട്ടില്‍ മുഹമ്മദ് അലി (40)യെ കൊപ്പം എസ്‌ഐ എം.ബി.രാജേഷ് പിടികൂടി. വിവാഹ ബ്രോക്കറായ അബ്ബാസ് വിവാഹം ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞു പണം വാങ്ങി പറ്റിച്ചെന്ന് ആരോപിച്ചാണ് കൊല നടത്തിയതെന്നു കൊപ്പം പൊലീസ് പറഞ്ഞു. ഇന്നു പുലര്‍ച്ചെ പണം വാങ്ങാനെന്നു പറഞ്ഞ് നെല്ലായ മഞ്ചക്കല്ലില്‍ നിന്ന് ഓട്ടോ വിളിച്ചു വണ്ടുംതറ വടക്കുംമുറിയില്‍ എത്തിയ പ്രതി, വീട്ടില്‍ കയറി അബ്ബാസിനെ പുറത്തേക്കുവിളിച്ചു ഇറക്കിയ ശേഷം കറിക്കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. മൃതദേഹം പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍.