പാലക്കാട് കർഷകരും സ്വകാര്യ ബസ്സുടമകളും ഒരുപോലെ നഷ്ടത്തിലാണ് :വി കെ ശ്രീകണ്ഠൻ എംപി

പാലക്കാട്: പാലക്കാട് കർഷകരും ബസ് ഉടമകളും ഒരുപോലെ നഷ്ടവും കഷ്ടവും സഹിക്കുന്നവരാണ് എന്ന് വി കെ ശ്രീകണ്ഠൻ എം പി .അധ്വാനം കൂടുതലും എന്നാൽ ലാഭമില്ലായ്മയും ആണ് ഇരു കൂട്ടരുടെയും ഇപ്പോഴത്തെ അവസ്ഥ എന്നും എംപി പറഞ്ഞു. ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന സ്വകാര്യ ബസുകളിൽ കറൻസി രഹിത ടിക്കറ്റ് സമ്പ്രദായമായ ഈസി പേ ഈസി ജേർണി എന്ന പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു എംപി. ഗൂഗിൾ പേ വഴിയും എടിഎം കാർഡ് വഴിയും ഇനിമുതൽ ബസ് ചാർജ് നൽകാനാവും. നിലവിലുള്ള സമ്പ്രദായ പ്രകാരമുള്ള കറൻസിയും ആവശ്യക്കാർക്ക് നൽകാവുന്നതാണ്.

ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് എ. എസ് .ബേബി അധ്യക്ഷനായി. പാലക്കാട് ആർടിഒ .ടി .എം. ജേർസൺ, എൻഫോഴ്സ്മെന്റ് ആർടിഒ .എം.കെ. ജയേഷ് കുമാർ എന്നിവർ മുഖ്യാതിഥികളായി .ഇന്ത്യൻ നേവി റിട്ടയേഡ് കമാൻഡർ ഡോക്ടർ ജയകൃഷ്ണൻ .എൻ. നായർ സ്മാർട്ട് ടിക്കറ്റിനെ കുറിച്ചുള്ള വിശദീകരണം നൽകി .അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് പി .കെ. മൂസ, സിറ്റി യൂണിയൻ ബാങ്ക് കേരള ഹെഡ് ബാബു ഗിരീഷ് കുമാർ ,അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട്. എൻ. വിദ്യാധരൻ, സംസ്ഥാന ട്രഷറർ. വി.എസ്. പ്രദീപ് ,ജില്ലാ ട്രഷറർ ആർ.മണികണ്ഠൻ എന്നിവർ പ്രസംഗിച്ചു.