കസ്തൂർബാ ഗാന്ധിയെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണം: സൗഹൃദം ദേശീയ വേദി. ആവശ്യം ഇന്ത്യയിലാദ്യം

പാലക്കാട്: ഇന്ത്യയുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയുടെ മഹത്തായ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ കരുത്തും ഊർജ്ജവുമായിരുന്നു ഭാര്യ കസ്തൂർബാ ഗാന്ധിയെന്നും അവരുടെ സഹനത്തിന്റേയും ത്യാഗത്തിന്റേയും കൂടി ഫലമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യമെന്നും സൗഹൃദം ദേശീയ വേദി കസ്തൂർബാ ഗാന്ധിയുടെ അനുസ്മരണത്തിൽ വിലയിരുത്തി. മഹാത്മാവിന്റെ ശക്തിയെന്നത് പാതി ദൈവമായിരുന്നുവെങ്കിൽ പാതി കസ്തൂർബയായിരുന്നു. കസ്തൂർബാ ഗാന്ധിയെ രാഷ്ട്ര മാതാവായി പ്രഖ്യാപിക്കണമന്ന് കേന്ദ്ര സർക്കാരിനോട് സൗഹൃദം ദേശീയ വേദി ആവശ്യപ്പെട്ടു. ഭാരതത്തിലെ ജനങ്ങളുടെ ഹൃദയത്തില്‍ സവിശേഷ സ്ഥാനമലങ്കരിക്കുന്ന മഹതിയാണ് കസ്തൂര്‍ബാ ഗാന്ധി. വിശാലമനസ്‌കയും കരുണാമയിയുമായ അവര്‍ ലക്ഷക്കണക്കിനുള്ള ആരാധകസമൂഹത്തില്‍ ബാ എന്നാണറിയപ്പെട്ടത്. സ്വതന്ത്ര ഇന്ത്യയെ കരുപ്പിടിപ്പിക്കുന്നതില്‍ സാധുവനിതകളുടെ അധ്വാനവും അര്‍പ്പണബോധവും എത്രത്തോളമുണ്ടായിരുന്നുവെന്ന് ബായുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

മഹാത്മാഗാന്ധിയുടെ കാല്പാടുകള്‍ പിന്തുടര്‍ന്ന് നിഴലായി അവര്‍ നടന്നു; പിന്നീട് സ്വതന്ത്രഭാരതചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു. ഇന്ത്യയിലെന്നല്ല, ലോകത്തെങ്ങുമുള്ള ഓരോ സ്ത്രീക്കും പ്രകാശമേകുന്ന ജ്യോതിസ്സാണ് കസ്തൂര്‍ബാ ഗാന്ധിയെന്ന് അവരുടെ ചരമദിനത്തോട് അനുബന്ധിച്ച് ചേർന്ന യോഗം അനുസ്മരിച്ചു. സൗഹൃദം ദേശീയ വേദി പ്രസിഡന്റ് പി.വി.സഹദേവൻ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ ശ്രീജിത്ത് തച്ചങ്കാട്, മണികണ്ഠൻ. കെ. എന്നിവർപ്രസംഗിച്ചു. കസ്തൂർബാ ഗാന്ധിയെ ഇന്ത്യാരാഷ്ട്രത്തിന്റെ മാതാവായി പ്രഖ്യാപിക്കണമെന്ന സൗഹൃദം ദേശീയ വേദിയുടെ ആവശ്യം ഇന്ത്യാ രാജ്യത്ത് തന്നെ ഇദംപ്രഥമമാണ്. ആദിവാസി കലകൾക്കു വേണ്ടിയും, മലയാള ഭാഷയ്ക്കുവേണ്ടിയും , തദ്ദേശ ജനാധിപത്യത്തിനുവേണ്ടിയും, ജാതീയതയ്ക്കെതിരേയും, ലഹരി വിമുക്തിക്കു വേണ്ടിയും, പരിസ്ഥിതി സംരക്ഷണം, ശുചിത്വ.. വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായും മാതൃകാ പ്രവർത്തനം നടത്തിവരുന്ന സംഘടനയാണ് സൗഹൃദം ദേശീയ വേദി.