പാലക്കാട് ജില്ലയിൽ നീർ പക്ഷികളുടെ എണ്ണത്തിൽ വർദ്ധന

പാലക്കാട് നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി സംഘടിപ്പിച്ച ഏഷ്യൻ നീർപക്ഷി സർവേയുടെ ഭാഗമായി നടത്തിയ പക്ഷി നിരീക്ഷണത്തിൽ ജില്ലയിൽ നീർ പക്ഷികളുടെ എണ്ണത്തിൽ വർധന ഉള്ളതായിട്ട് കണ്ടെത്തി. ജനുവരി 3 മുതൽ 18 വരെ ജില്ലയിലെ പ്രമുഖ ജലാശയങ്ങളിൽ നടത്തിയ നിരീക്ഷണത്തിൽ 44 ഇനത്തിൽ പെട്ട 4200 ഓളം നീർ പക്ഷികളെ കണ്ടെത്തി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 ഓളം പക്ഷിനിരീക്ഷകർ പങ്കെടുത്ത സർവേയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ വർഷം നീർ പക്ഷികളുടെ എണ്ണത്തിൽ 22% വർദ്ധന ആണ് രേഖപ്പെടുത്തിയത്.

കൊറ്റികളുടേയും നീർക്കാക്കകളുടെയും എണ്ണത്തിൽ വർധന ഉണ്ടായപ്പോൾ താറാവുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നതായി കണ്ടെത്തി.

വെറ്റ്ലാൻഡ് ഇന്റർനാഷനൽ, ബോംബേ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, കേരള വനം വന്യജീവി വകുപ്പ്, നാഷണൽ ബയോഡൈവേഴ്സിറ്റി ബോർഡ് ,സംസ്ഥാന ജൈവവൈവിധ്യ ബോർഡ് എന്നിവരുടെ സഹകരണത്തോടുകൂടി ആണ് ഇത്തവണ സർവേ സംഘടിപ്പിച്ചത്.

25 വർഷങ്ങൾക്ക് ശേഷം ജില്ലയിൽ ആദ്യമായി മഞ്ഞത്തലയൻ വാലുകുലുക്കിയെ സർവേയുടെ ഭാഗമായി കണ്ടെത്തി. കൂടാതെ പാലക്കാട് നഗരമധ്യത്തിൽ നിന്ന് അപൂർവ ഇനം ദേശാടകൻ ആയ ചാരത്തലയൻ തിത്തിരിയെ കണ്ടെത്തിയതും ജലാശയങ്ങൾ സംരക്ഷിക്കേണ്ട ആവശ്യകതയെ ചൂണ്ടിക്കാണിക്കുന്നു.

jose-chalakkal