നഗരസഭ ചെയർമാൻ, സെക്രട്ടറി എന്നിവരുടെ പേരിനു മുന്നിൽ ഉപയോഗിച്ചു വരുന്ന ‘ബഹുമാനപ്പെട്ട ‘എന്ന വിശേഷണ പദം വേണ്ടെന്ന് ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർമാൻ സുമേഷ് അച്യുതൻ .
ജനാധിപത്യത്തിൽ പൗരന് ലഭിക്കാതെ പോകുന്ന ഒരു ആദരവും വിശേഷണവും ജനസേവകരായ ഞങ്ങൾക്ക് വേണ്ട എന്നതാണ് നഗരസഭയുടെ തീരുമാനം. പൗരന്മാരെ രണ്ടു തട്ടിലാക്കുന്ന ‘ബഹു’ എന്ന വിശേഷണ പദം ഒഴിവാക്കി ഭരണഘടന ഉറപ്പുനല്കുന്ന തുല്യതയും മനുഷ്യാന്തസ്സും പൗരാവകാശവും ചിറ്റൂരിലെ ഓരോ പൗരനും ഉറപ്പുവരുത്തുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്.
ജനാധിപത്യത്തിലെ പരമാധികാരികൾ ജനങ്ങളാണ ബോധ്യം ഉൾക്കൊള്ളാതെയാണ് നമ്മുടെ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്നത്. എന്നാൽ ചിറ്റൂർ-തത്തമംഗലം നഗരസഭ അതിനൊരു തിരുത്താവും. സർക്കാർ നോട്ടീസുകളിൽ, ശിലാഫലകങ്ങളിൽ , ഒദ്യോഗിക കത്തുകളിൽ ബഹുമാനം രേഖപ്പെടുത്തി നല്കുമ്പോൾ അത് അധികാരത്തിന്റെ ഓർമ്മപ്പെടുത്തലാവുന്നു. പൊതുജന സേവകർ നിർബന്ധമായും അദരിക്കപ്പെടേണ്ട വരും ബഹുമാനിക്കപ്പെടേണ്ടവരാമന്നെന്ന തോന്നലുണ്ടാക്കുകയാണ്. ഇത്തരം വിശേഷണപദ പ്രയോഗം രാജഭരണത്തിന്റെയും കോളോണിയൽ ഭരണത്തിൻ്റെയും അവശേഷിപ്പാണ്.
തിരുമനസ്സ്, തിരുവടികൾ , രാജാധിരാജൻ, മഹാരാജൻ തുടങ്ങിയ വിശേഷണ പദങ്ങളായിരുന്നു രാജഭരണകാലത്ത് അഭിസംബോധ പദങ്ങളായി ഉപയോഗിച്ചിരുന്നത്. രാജഭരണം നാടുനീങ്ങിയതോടെ ഈ പദങ്ങളും ഇല്ലാതായി. പക്ഷേ ഈ കീഴ്വഴക്കം മാത്രം ഇല്ലാതായില്ല. ജനാധിപത്യത്തിൻ്റെ വിടവിലൂടെ അഭിനവ രാജാക്കന്മാർ പുതിയ വിശേഷണപദങ്ങളെ തിരുകി കയറ്റി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ബഹുമാന്യരും, ആരാധ്യരും, സമാരാധ്യര്യം ആദരണീയരുമായി. ബഹു അല്പം കൂടി തലയെടുപ്പോടെ ഔദ്യോഗിക രേഖകളിലും ശിലാലിഖിതങ്ങളിലും ഇടം പിടിച്ചു. തിരുമനസ്സ് ഏക വ്യക്തിയിലൊതുങ്ങിയെങ്കിൽ ‘ബഹുമാനപ്പെട്ട ‘ ബഹുതല സ്പർശിയായി നിറഞ്ഞു നിന്നു.

