മലമ്പുഴ: ഉൾക്കാട്ടിലെ ജനസഞ്ചാരമില്ലാത്ത പുല്ലാനിക്കാടുകളിൽ മാത്രം കണ്ടു വരാറുള്ള വിഷാംശം കൂടുതലുള്ള കുംബ കടന്നലുകൾ ജനവാസ മേഖലയിലെ ഒരു വീട്ടിലെ കഴുക്കോലിൽ കൂടുകൂട്ടിയത് ജനങ്ങളിൽ ഭീതി പരത്തുന്നു. മലമ്പുഴ ചെറാട് ലക്ഷം വീട് കോളനിയിലെ മണികണ്ഠൻ അപ്പു ദേവീ ദമ്പതികളുടെ വീട്ടിന്റെ കഴുക്കോലിലാണ് മാരകവിഷമുള്ള കുംബ കടന്നൽ കൂടു വെച്ച് താമസം തുടങ്ങിയത്. ഏകദേശം ഒന്നര മാസത്തോളമായി കൂട് കെട്ടിയിട്ടന്ന് ദേവിയും പരിസരവാസികളും പറയുന്നു. പട്ടകത്തിച്ച് തുരത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇളകി വന്ന കടന്നലുളിൽ ചിലത് മൂന്നുപേരെ കുത്തി. ആകെ ഇളകി വന്നിരുന്നെങ്കിൽ കൂടുതൽ പേർക്ക് കൂടുതൽ കുത്തേൽക്കുമായിരുന്നെന്ന് പരിസരവാസികൾ പറഞ്ഞു. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും എടുത്തില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. എന്നാൽ വിവരം അറിഞ്ഞ ഉടനെ വനം വകുപ്പിനെ അറിയിച്ചെങ്കിലും കാട്ടുകടന്നലിനെ തുരത്താനുള്ള സംവിധാനം ഇല്ലെന്ന് വനം വകുപ്പ് അറിയിചതിനെ തുടർന്ന് കാട്ടിൽ തേനും മറ്റു വനവിഭവങ്ങളും ശേഖരിക്കുന്നവരെ വിവരം അറിയിച്ചീട്ടുണ്ടെന്നും അവർക്ക് കഴിഞ്ഞില്ലെങ്കിൽ ഫയർഫോഴ്സിനെയോ മറ്റോ അറിയിച്ച് കടന്നൽ കൂട് നീക്കം ചെയ്യാനുള്ള നടപടി സ്വകരിച്ചീട്ടുണ്ടെന്നും മലമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവൻ പറഞ്ഞു.