കർഷകദിനം കരിദിനമായി ആചരിക്കുമെന്ന് കർഷകർ

പല്ലാവൂർ. പല്ലശ്ശന കൃഷിഭവനു കീഴിലുള്ള പാടശേഖര സമിതികളിലെ മികച്ച കർഷകരെ ചിങ്ങം 1ന് ആദരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു വേണ്ടി പല്ലശ്ശന കൃഷി ഓഫീസർ കൃഷിഭവനിൽ വിളിച്ചു കൂട്ടിയ യോഗത്തിൽ ഉപദേശകസമിതി അംഗങ്ങളും, പാടശേഖര സമിതിയുടെ ഭാരവാഹികളും പങ്കെടുത്തു. കൃഷി ഓഫീസർ, പഞ്ചായത്ത് പ്രസിഡണ്ട് എന്നിവർ വിളിച്ചുകൂട്ടുന്ന ഏതൊരു പരിപാടിയിലും കർഷകരുടെ സാന്നിധ്യം ഉണ്ടാവുമെന്ന് പല്ലശ്ശന കൃഷിഭവനുകീഴിലുള്ള പാടശേഖര കർഷക സമിതി ഭാരവാഹികൾ അറിയിച്ചു.

എന്നാൽ രണ്ടാം വിളയിൽ ഉത്പാദിപ്പിച്ച, സംഭരിച്ച നെല്ലിന്റെ വില നൽകുന്നതിന് കാലതാമസം നേരിടുന്നതിനാലും, നെൽകൃഷി കർഷകരോട് സർക്കാർ കാണിക്കുന്ന നിസ്സംഗതയിലും കർഷകർ പ്രതിഷേധിച്ച് ചിങ്ങം ഒന്ന് കരിദിനം ആയി ആചരിക്കുവാൻ കർഷകരോട് ആഹ്വാനം നൽകുമെന്ന് രാമദാസ് തോട്ടേങ്കരക്കളം പറഞ്ഞു.

എത്രയും പെട്ടെന്ന് കർഷകരുടെ സംഭരിച്ച നെല്ലിന്റെ വില മുഴുവൻ കർഷകർക്കും ലഭ്യമാക്കുകയാണെങ്കിൽ “കർഷക ദിനം” ആഘോഷങ്ങളോട് സഹകരിക്കുമെന്നും സംയുക്ത പാടശേഖരസമിതി പ്രസിഡണ്ട് രാമദാസ് തോട്ടേങ്കരക്കളം അറിയിച്ചു.
പാടശേഖര സമിതി കോൺഫെഡറേഷൻ സെക്രട്ടറി ഇ.കെ.മുരളീധരൻ, രവി പല്ലശ്ശന, സുരേഷ് തോട്ടേങ്കരക്കളം, എസ്.അപ്പു പല്ലാവൂർ, കണ്ണനൂർപാടം പാടശേഖര സമിതി സെക്രട്ടറി മാണിക്കൻ, മറ്റു പാടശേഖര കർഷകസമിതി ഭാരവാഹികളും പ്രസംഗിച്ചു.